ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തങ്ങളുടെ ഒന്നാം ഘട്ട പ്രത്യാക്രമണം ആരംഭിച്ചു (Iran Launches First Wave Of Attack On Israel). ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇസ്രായേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ 30 മുതൽ 75 വരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ മുന്നറിയിപ്പിനെത്തുടർന്ന് വടക്കൻ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ്. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ ഏരിയൽ ഡിഫൻസ് സംവിധാനങ്ങൾ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഐഡിഎഫ് അറിയിച്ചു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നേതൃത്വത്തിൽ അതിശക്തമായ തിരിച്ചടിയാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയും ഇസ്രായേലും തിരഞ്ഞെടുത്ത പാതയുടെ അന്ത്യം അവരുടെ കൈകളിൽ ആയിരിക്കില്ലെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഇതിനിടെ, ടെഹ്‌റാനിലെ പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായും ജനങ്ങൾ നഗരം വിട്ടുപോകുന്നതായും റിപ്പോർട്ടുകളുണ്ട്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇസ്രായേലും യുഎസും ഇന്ന് പുലർച്ചെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.
മേഖലയിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഹോം ഫ്രണ്ട് കമാൻഡ് ജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി. ഇസ്രായേലിലുള്ള വിദേശ പൗരന്മാരോടും ഇന്ത്യൻ പ്രവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശമുണ്ട്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും മിസൈൽ വേധ കപ്പലുകളും ഇതിനോടകം തന്നെ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ രണ്ടാം ഘട്ട ആക്രമണം ഉടൻ ഉണ്ടായേക്കാമെന്ന നിഗമനത്തിൽ മേഖല അതീവ ജാഗ്രതയിലാണ്.
Summary: Iran has launched its first wave of ballistic missile attacks on Israel in retaliation for the joint US-Israeli strikes.

