ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷാ-സംരക്ഷണ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഈ തുക നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്.(Iran imposes ‘security fee’ on ships in Strait of Hormuz, Concern in fuel market)
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. പുതിയ പ്രോട്ടോക്കോൾ പ്രകാരം വേഗത്തിൽ പണം അടയ്ക്കുന്ന കപ്പലുകൾക്ക് യാത്രയിൽ മുൻഗണന നൽകും. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് ഇറാന്റെ തീരുമാനം.
അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് ശനിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇറാൻ തീരുമാനിച്ചത്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പുതിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ, ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയിലുണ്ടായ ഈ സാമ്പത്തിക നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

