ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നീക്കം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ 2(4)-ന്റെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു (Iran Accuses US Israel UN Charter Violation). സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ നടത്തിയ ഈ വഞ്ചനാപരമായ ആക്രമണത്തിന് ‘നിർണ്ണായകവും ശക്തവുമായ’ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 പ്രകാരം തങ്ങൾക്കുണ്ടെന്നും ഇറാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യുദ്ധം ഒഴിവാക്കാൻ തങ്ങൾ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ‘മാതൃരാജ്യത്തെ സംരക്ഷിക്കേണ്ട സമയം’ അതിക്രമിച്ചിരിക്കുകയാണെന്നും ഇറാൻ അറിയിച്ചു. പ്രതിരോധ കേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഈ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ഇസ്രായേലിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു കഴിഞ്ഞു.
അതേസമയം, ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ ഈ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നിലപാട്. ഇറാനിലെ തന്ത്രപ്രധാനമായ നഗരങ്ങളായ തബ്രിസ്, കെർമാൻഷാ, ടെഹ്‌റാൻ എന്നിവിടങ്ങളിൽ ഇസ്രായേൽ വ്യോമസേനയുടെ ബോംബാക്രമണം തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം വ്യാപിപ്പിച്ചത് മേഖലയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

