ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ രാജപദവികൾ നഷ്ടമായ ആൻഡ്രൂ രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗത്തിലാണ് ആൻഡ്രൂ തന്റെ പെൺമക്കളുടെ ചിത്രങ്ങൾ എപ്സ്റ്റീന് ഇമെയിൽ വഴി അയച്ചുനൽകിയെന്ന വിവരമുള്ളത്.(Epstein files, More evidence against Prince Andrew; Pictures of princesses also handed over)
വിവാദ വ്യവസായിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് ആൻഡ്രൂ അവകാശപ്പെട്ട കാലയളവിന് ശേഷവും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ബിയാട്രിസ് രാജകുമാരി മല കയറുന്നതിന്റെയും യൂജീൻ രാജകുമാരി സന്നദ്ധ പരിപാടിയുടെ ഭാഗമായി ബൈക്ക് ഓടിക്കുന്നതിന്റെയും ചിത്രങ്ങളാണ് അയച്ചുനൽകിയത്.
2010, 2011 വർഷങ്ങളിലായിരുന്നു ഈ ഇമെയിലുകൾ. അന്ന് യൂജീന് 21-ഉം ബിയാട്രിസിന് 23-ഉം വയസ്സായിരുന്നു പ്രായം. ക്രിസ്മസ് ആശംസാ കാർഡുകളായാണ് ഇവ അയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ഈ ബന്ധം തുടർന്നത് ഗൗരവകരമായാണ് കാണുന്നത്. പുറത്തുവന്ന രേഖകൾ പ്രകാരം ഇരുവരും തമ്മിലുള്ള ബന്ധം കേവലം സൗഹൃദത്തിനപ്പുറമായിരുന്നുവെന്ന് സൂചനയുണ്ട്.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആൻഡ്രൂ രാജകുമാരൻ യുഎസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആവശ്യപ്പെട്ടു. എപ്സ്റ്റീൻ വിവാദത്തെത്തുടർന്ന് ആൻഡ്രൂവിനെ നേരത്തെ തന്നെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കിയിരുന്നു. നാവികസേനയിലെ പദവികളും സൈനിക ബഹുമതികളും അദ്ദേഹത്തിന് നേരത്തെ നഷ്ടമായിരുന്നു.



