വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നാടകീയമായ സാഹചര്യത്തിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനി എല്ലി അഘയേവയെ വിട്ടയച്ചു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച പുലർച്ചെ നടന്ന അറസ്റ്റിന് പിന്നാലെ താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചിരുന്നുവെന്നും, തുടർന്ന് എല്ലിയെ വിട്ടയക്കാൻ ട്രംപ് നിർദ്ദേശം നൽകിയതായും മംദാനി വ്യക്തമാക്കി.(Columbia Student Detained By US Immigration Agents Released After Mamdani intervened)
കാണാതായ ഒരു കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസുകാരാണെന്ന വ്യാജേനയാണ് അഞ്ച് ഫെഡറൽ ഏജന്റുമാർ പുലർച്ചെ ആറ് മണിക്ക് എല്ലിയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. താൻ സുരക്ഷിതയാണെന്നും നടന്ന കാര്യങ്ങൾ ഞെട്ടിച്ചുവെന്നും എല്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഈ കണ്ടന്റ് ക്രിയേറ്റർ കുടിയേറ്റ വിദ്യാർത്ഥികൾക്കായി വിവരങ്ങൾ പങ്കുവെക്കാറുണ്ട്.
ക്ലാസുകളിൽ ഹാജരാകാത്തതിനാൽ 2016-ൽ എല്ലിയുടെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വിശദീകരണം. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ എല്ലി പങ്കെടുത്തതായി റിപ്പോർട്ടുകളില്ലെങ്കിലും, കുടിയേറ്റക്കാരായ വിദ്യാർത്ഥികളെ ഭരണകൂടം ലക്ഷ്യം വെക്കുന്നത് ഭയാനകമായ സൂചനയാണെന്ന് കൊളംബിയയിലെ പ്രൊഫസർമാർ പ്രതികരിച്ചു.
രഹസ്യ പോലീസ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ലക്ഷണമാണെന്ന് ഗണിതശാസ്ത്ര പ്രൊഫസർ മൈക്കൽ തദ്ദേവൂസ് വിമർശിച്ചു. വാറണ്ടില്ലാതെ ഫെഡറൽ ഉദ്യോഗസ്ഥരെ സർവ്വകലാശാലാ കെട്ടിടങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ഫാക്കൽറ്റിയും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.

