ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള പ്രശസ്തമായ ‘ബാവോക്വാൻ ക്ലിഫ് വേൾഡ്’ (Baoquan Cliff World) വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലാസ് ബ്രിഡ്ജിൽ വിള്ളൽ വീണത് വലിയ ആശങ്കയ്ക്ക് കാരണമായി. ഒരു കൗമാരക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന കുട കൊണ്ട് ഗ്ലാസിൽ കുത്തിയതിനെത്തുടർന്നാണ് ഗ്ലാസ് പാനലിൽ വിള്ളൽ ഉണ്ടായത് (China Glass Bridge Crack). സംഭവത്തെത്തുടർന്ന് അധികൃതർ സഞ്ചാരികളെ ഉടൻ തന്നെ ഒഴിപ്പിച്ചു. 2024-ൽ ‘നാഷണൽ 5A’ ടൂറിസ്റ്റ് പദവി ലഭിച്ച ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലാസ് പ്ലാറ്റ്ഫോം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്ലാസ് വ്യൂവിംഗ് പ്ലാറ്റ്‌ഫോമായി അറിയപ്പെടുന്നു.
ഗ്ലാസ് പ്ലാറ്റ്ഫോമിലെ ട്രിപ്പിൾ-ലാമിനേറ്റഡ് സേഫ്റ്റി ഗ്ലാസിന്റെ മുകളിലെ പാളിയിൽ മാത്രമാണ് വിള്ളൽ വീണതെന്നും, പ്ലാറ്റ്ഫോമിന്റെ മൊത്തത്തിലുള്ള സുരക്ഷയെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വിള്ളൽ വീണ ഭാഗം ഉടൻ തന്നെ അറ്റകുറ്റപ്പണിക്കായി അടച്ചു. എന്നാൽ, ഒരു ചെറിയ കുട കൊണ്ട് കുത്തിയപ്പോൾ തന്നെ ഗ്ലാസ് പൊട്ടിയത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സുരക്ഷാ നിലവാരത്തെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ഹീൽ ചെരുപ്പുകൾ ധരിച്ചാൽ പോലും ഇത്തരത്തിൽ ഗ്ലാസ് പൊട്ടാൻ സാധ്യതയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രധാന ചോദ്യം.
ഗ്ലാസ് പാനലുകൾ ദേശീയ നിലവാരത്തിലുള്ളതാണെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, ദേശീയ നിലവാരം എന്നത് കേവലം ഒരു അടിസ്ഥാന യോഗ്യത മാത്രമാണെന്നും, ആളുകളുടെ ജീവൻ പണയം വെച്ചുള്ള ഇത്തരം നിർമ്മിതികൾക്ക് ഇതിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്നുമാണ് പലരും ആവശ്യപ്പെടുന്നത്. ചൈനയിൽ ഇത്തരം ആയിരക്കണക്കിന് ഗ്ലാസ് വാക്ക്‌വേകളുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ പല ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. ഇതിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്തായാലും സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ബോധവൽക്കരണം നടത്താനാണ് ബാവോക്വാൻ ക്ലിഫ് അധികൃതരുടെ തീരുമാനം.
Summary: A glass bridge panel at the prestigious 5A-rated Baoquan Cliff World Scenic Area in China’s Henan province cracked after a teenager poked it with an umbrella. While scenic area officials clarified that the damage was limited to the top layer of the triple-laminated glass and posed no immediate safety threat, the incident has sparked widespread public concern regarding the quality and durability of such high-altitude walkways.

