ലാ പാസ്: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്ന് 15 പേർ മരിച്ചു ( Bolivia Military Plane Crash). എൽ ആൾട്ടോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ഹെർക്കുലീസ് സി-130 വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി വാഹനങ്ങൾ തകരുകയും വിമാനത്തിന് തീപിടിക്കുകയും ചെയ്തു.
വിമാനം തകർന്നുവീണതിന് പിന്നാലെ അതിലുണ്ടായിരുന്ന കറൻസി നോട്ടുകൾ ഹൈവേയിൽ ചിതറിക്കിടക്കുന്നത് കണ്ട് പണമെടുക്കാൻ ജനക്കൂട്ടം ഇരച്ചെത്തിയത് വലിയ സംഘർഷത്തിന് കാരണമായി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജനങ്ങളെ നിയന്ത്രിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾക്ക് സീരിയൽ നമ്പറുകൾ ഇല്ലാത്തതിനാൽ നിലവിൽ അവയ്ക്ക് വിനിമയ മൂല്യമില്ലെന്ന് ബൊളീവിയൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ വ്യക്തമാക്കി. സാന്താക്രൂസിൽ നിന്ന് ലാ പാസിലേക്ക് കൊണ്ടുവരികയായിരുന്നു ഈ പണമെന്നും അദ്ദേഹം അറിയിച്ചു.
മരിച്ചവരിൽ വിമാനത്തിലെ ജീവനക്കാരും ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങളിലെ യാത്രക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. അപകടത്തെത്തുടർന്ന് എൽ ആൾട്ടോ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ ബൊളീവിയൻ പ്രതിരോധ മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
Summary: A Bolivian military plane carrying newly printed currency notes crashed near La Paz, killing 15 people.

