ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ‘സിറ്റിക് ടവറി’ലേക്ക് (Beijing plane crash Citic Tower) ചെറുവിമാനം ഇടിച്ചുകയറി. സിറ്റിക് ഗ്രൂപ്പിന്റെ ആസ്ഥാനവും 108 നിലകളുള്ളതുമായ ഈ പ്രശസ്ത ഗോപുരം ‘ചൈന സുൻ’ (China Zun) എന്ന പേരിലാണ് അറിയപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ സസ്തബ്ധരാക്കിയ ഈ അപകടം നടന്നത്.
ചൈനീസ് വാണിജ്യ ഹബ്ബായ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറിയയുടൻ തന്നെ ടവറിനുള്ളിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തരമായി ഒഴിപ്പിച്ചു.
ഒരു കാറിന്റെ വലിപ്പം മാത്രമുള്ള ‘ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ്’ (Light Sports Aircraft) വിഭാഗത്തിൽപ്പെടുന്ന ചെറുവിമാനമാണ് ടവറിന്റെ മുകൾ നിലകളിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. വലിയ സ്ഫോടന ശബ്ദത്തോടെയുണ്ടായ ആഘാതത്തിൽ ടവറിന്റെ മുകൾ ഭാഗത്തെ രണ്ട് ഭീമാകാരമായ ഗ്ലാസ് പാനലുകൾ പൂർണ്ണമായി തകരുകയും വിമാനത്തിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുകയും ചെയ്തു. കനത്ത ഇരുമ്പും ഗ്ലാസ് അവശിഷ്ടങ്ങളും താഴെ പാർക്ക് ചെയ്തിരുന്ന ഒരു ടാക്സി കാറിന് മുകളിലേക്ക് വീണ് കാറിന് വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവർക്കോ കെട്ടിടത്തിനുള്ളിലുള്ളവർക്കോ ആളപായമുണ്ടായോ എന്ന കാര്യം ചൈനീസ് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷ മുൻനിർത്തി പ്രദേശത്തെ പ്രധാന റോഡുകളെല്ലാം ബെയ്ജിങ് പോലീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥ മൂലം പൈലറ്റിന് സംഭവിച്ച പിഴവാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റി ഉന്നതതല അന്വേഷണം ആരംഭിച്ചു.
Story Summary: A light sports aircraft crashed into the upper floors of Beijing’s tallest 108-story building, Citic Tower (China Zun), on Friday evening. People were evacuated from the Central Business District, and an official investigation has been launched to determine the cause of the crash.

