കോഴിക്കോട്: മലയോര മേഖലയായ വിലങ്ങാട് വാളൂക്ക് വനമേഖലയിൽ ഒരു സംഘം യുവാക്കൾ കുടുങ്ങിയതായി ശക്തമായ സംശയം (Vilangad forest Kozhikode). വനത്തിനുള്ളിൽ പെട്ടുപോയവർക്കായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രിയോടെ വനത്തിനുള്ളിൽ നിന്ന് അസാധാരണമായ രീതിയിൽ ടോർച്ചിന്റെ വെളിച്ചവും ആളുകളുടെ നിലവിളി ശബ്ദവും കേട്ടതായി വന അതിർത്തിയോട് ചേർന്ന് താമസിക്കുന്ന നാട്ടുകാരാണ് ആദ്യം അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും അടങ്ങുന്ന സംഘം കാടിനുള്ളിലേക്ക് തിരച്ചിലിനായി പുറപ്പെടുകയായിരുന്നു.
എത്ര പേരാണ് വനത്തിനകത്ത് കുടുങ്ങിയിട്ടുള്ളത് എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. വയനാടൻ മലനിരകളോട് ചേർന്നുനിൽക്കുന്ന, വന്യമൃഗശല്യവും കഠിനമായ ഭൂപ്രകൃതിയുമുള്ള അതീവ അപകടമേഖലയാണിത്. ഈ ഭാഗത്തേക്ക് ആളുകൾ ട്രെക്കിംഗിനായി പോയതാണോ അതോ വഴിതെറ്റി വീണതാണോ എന്ന കാര്യം വനംവകുപ്പ് പരിശോധിച്ചുവരികയാണ്. രാത്രി സമയമായതിനാൽ കനത്ത ഇരുട്ടും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Story Summary: A group of youths is suspected to be stranded in the Valook forest area near Vilangad, Kozhikode. Locals reported seeing light and hearing voices from inside the deep forest, prompting the Forest Department and residents to launch a search operation.

