ചഗ്ചരൻ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയുടെ ആസ്ഥാനമായ ചഗ്ചരനിലെ പൊടിപിടിച്ച ചത്വരത്തിൽ പുലർച്ചെ തന്നെ നൂറുകണക്കിന് പുരുഷന്മാർ ഒത്തുകൂടും. വഴിയരികിൽ അവർ കാത്തുനിൽക്കുന്നത് ഏതെങ്കിലും ഒരു ജോലിക്കാരനെ തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്. അന്ന് തങ്ങളുടെ കുടുംബം പട്ടിണി കിടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്നത്തെ ആ കാത്തുനിൽപ്പാണ്. എന്നാൽ, അവിടെയെത്തുന്ന ഭൂരിഭാഗം പേർക്കും നിരാശരായി മടങ്ങേണ്ടി വരുന്നു.(Afghanistan poverty and famine crisis, Parents To Sell Young Daughters To Save Family From Starvation)
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാനിലെ നാലിൽ മൂന്ന് ആളുകളും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ദാരിദ്ര്യത്തിലാണ്. രാജ്യത്തെ ജനസംഖ്യയുടെ പത്തിലൊന്നിലധികം വരുന്ന 47 ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലാണ്. ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥയിലുള്ള പ്രവിശ്യകളിലൊന്നാണ് ഘോർ. ജോലിയില്ലായ്മയും കടുത്ത പട്ടിണിയും കാരണം മാതാപിതാക്കൾ എടുക്കേണ്ടി വരുന്ന കഠിനമായ തീരുമാനങ്ങളുടെ നടുക്കുന്ന വിവരങ്ങളാണ് ബി.ബി.സി പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
തന്റെ അഞ്ച് വയസ്സുകാരിയായ മകൾക്ക് രോഗംബാധിച്ചപ്പോൾ ചികിത്സിക്കാൻ പണമില്ലാതെ ഒരു പിതാവിന് കുട്ടിയെ ഒരു ബന്ധുവിന് വിൽക്കേണ്ടി വന്നു. 2,00,000 അഫ്ഗാനി തുകയ്ക്കാണ് കുട്ടിയെ വിറ്റത്. നിലവിൽ ചികിത്സയ്ക്കുള്ള പണം മാത്രം വാങ്ങി കുട്ടിയെ ഒപ്പം നിർത്തിയിരിക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം ബാക്കി തുക ലഭിക്കുന്നതോടെ ഈ കുഞ്ഞിനെ അവർക്ക് കൈമാറണം. ഇരട്ടപ്പെൺകുട്ടികളെ വീട്ടുജോലിക്കോ വിവാഹത്തിനോ വിൽക്കാൻ തയ്യാറായി നിൽക്കുകയാണ് മറ്റൊരു പിതാവ്. ഒരു മകളെ വിറ്റാൽ കിട്ടുന്ന പണം കൊണ്ട് ബാക്കി കുടുംബത്തെ നാല് വർഷമെങ്കിലും പട്ടിണിയില്ലാതെ നോക്കാമെന്നാണ് ഈ പിതാവ് കണ്ണീരോടെ പറയുന്നത്.
പ്രദേശത്തെ ശ്മശാനങ്ങളിൽ മുതിർന്നവരുടെ കല്ലറകളേക്കാൾ ഇരട്ടിയിലധികമാണ് കുട്ടികളുടെ ചെറിയ കല്ലറകൾ. കൃത്യമായ രേഖകളില്ലെങ്കിലും പട്ടിണി മൂലമുള്ള ശിശു മരണം പ്രദേശത്ത് ഭയങ്കരമായി വർദ്ധിച്ചുവെന്ന് പ്രാദേശിക നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ചഗ്ചരനിലെ പ്രധാന പ്രവിശ്യാ ആശുപത്രിയിലെ നവജാതശിശു വിഭാഗം കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു ബെഡിൽ തന്നെ രണ്ട് കുഞ്ഞുങ്ങളെ വരെ കിടത്തിയിരിക്കുന്നു. പ്രസവകാലത്ത് അമ്മമാർക്ക് കഞ്ഞിയോ ഭക്ഷണമോ ലഭിക്കാത്തതിനാൽ ഭാരക്കുറവോടെയും ശ്വാസതടസ്സത്തോടെയുമാണ് കുട്ടികൾ ജനിക്കുന്നത്. ഇവിടെ ദിവസേന മൂന്ന് കുഞ്ഞുങ്ങൾ വരെ മരിക്കാറുണ്ടെന്നും ഇപ്പോൾ തങ്ങൾക്ക് അത് കണ്ട് ശീലമായിക്കഴിഞ്ഞെന്നും നഴ്സ് പറയുന്നു. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളോ എം.ആർ.ഐ സ്കാനിംഗ് നടത്താനുള്ള ആധുനിക സൌകര്യങ്ങളോ ഇല്ല. പലപ്പോഴും പണക്കാരായ കുടുംബങ്ങൾ ബാക്കി വെച്ചുപോകുന്ന മരുന്നുകളാണ് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് നൽകാറുള്ളത്. ചികിത്സാച്ചെലവ് താങ്ങാനാകാതെ പലരും കുട്ടികളെ പൂർണ്ണമായി ഭേദമാകുന്നതിന് മുൻപ് തന്നെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ്.
2021-ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വലിയ തോതിലുള്ള സാമ്പത്തിക-ഭക്ഷണ സഹായങ്ങൾ നിലച്ചതാണ് ഇപ്പോഴത്തെ പട്ടിണിക്ക് പ്രധാന കാരണം. കഴിഞ്ഞ വർഷം അമേരിക്ക തങ്ങളുടെ മുഴുവൻ സഹായങ്ങളും നിർലാത്തി. യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളും സഹായങ്ങൾ വെട്ടിക്കുറച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് വിദേശ സഹായങ്ങളിൽ 70 ശതമാനത്തോളം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ജോലിക്കും താലിബാൻ ഏർപ്പെടുത്തിയ കടുത്ത വിലക്കുകളാണ് അന്താരാഷ്ട്ര ഏജൻസികളെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ദീർഘകാല പദ്ധതികൾ വരും മുൻപ് എത്രയോ ജീവനുകൾ പട്ടിണി കൊണ്ട് ഇല്ലാതാകുമെന്ന ഭീതിയിലാണ് രാജ്യം.
Story Summary
A devastating BBC report from Ghor province in Afghanistan highlights severe starvation and record poverty levels, forcing parents to make unbearable choices like selling young daughters for medical treatments or family survival. With over 10% of the population on the brink of famine, internal hospital systems are collapsing due to a drastic 70% cut in foreign aid, a direct consequence of the Taliban government’s restrictive policies against women.

