ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു (Abbas Araghchi NBC Interview Khamenei Alive). ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ട പശ്ചാത്തലത്തിൽ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ ഒന്നോ രണ്ടോ സൈനിക കമാൻഡർമാരെ തങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും എന്നാൽ പരമോന്നത നേതാവും പ്രസിഡന്റും സൈനിക മേധാവിയും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
ഇസ്രായേലും അമേരിക്കയും തങ്ങളുടെ ആക്രമണം അവസാനിപ്പിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾക്കും യുദ്ധം അവസാനിപ്പിക്കാനും ഇറാൻ തയ്യാറാണെന്ന് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയ്ക്ക് തങ്ങളുമായി സംസാരിക്കണമെന്നുണ്ടെങ്കിൽ തന്നെ എങ്ങനെ ബന്ധപ്പെടണമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ‘ആത്മരക്ഷാർത്ഥം’ ഉള്ളതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചു. രണ്ട് ദിവസം മുമ്പ് വരെ അമേരിക്കയുമായി ആണവ ചർച്ചകളിൽ ഏർപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം നടന്നതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സാറ്റലൈറ്റ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ഖമേനിയെ ടെഹ്‌റാനിൽ നിന്ന് സുരക്ഷിതമായ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. മിനാബിലെ സ്കൂൾ ആക്രമണത്തിൽ 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതും ദോഹയിലും ദുബായിലും സ്ഫോടനങ്ങൾ തുടരുന്നതും പശ്ചിമേഷ്യയെ വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. ഇതിനിടെ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു.

