ടെഹ്‌റാൻ: ദക്ഷിണ ഇറാന്റെ ഭാഗമായ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ (Minab) പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനികളുടെ എണ്ണം 36 ആയി ഉയർന്നു (36 Girl Students Killed Minab School Iran). ഇറാനിലെ ഇസ്രായേൽ-യുഎസ് സൈനിക നീക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ആൾനാശമാണിത്. മിനാബിലെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈനിക താവളത്തിന് തൊട്ടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച പകൽ നടന്ന ഈ ആക്രമണത്തിൽ സ്കൂൾ കെട്ടിടം പൂർണ്ണമായും തകർന്നു.
ആക്രമണത്തിന് പിന്നാലെ ഇറാൻ ജനതയോട് നിലവിലെ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കാനും സ്വന്തം വിധി സ്വയം തീരുമാനിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. 1979 മുതൽ തുടരുന്ന ഇസ്‌ലാമിക ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളിലും ഇതിനോടകം തന്നെ സ്ഫോടനങ്ങൾ നടന്നിട്ടുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതും വാർത്താവിനിമയ തടസ്സങ്ങളും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നു.
തങ്ങളുടെ മാതൃരാജ്യത്തെ സംരക്ഷിക്കാൻ ഒട്ടും മടിക്കില്ലെന്നും ശത്രുവിന്റെ സൈനിക നീക്കത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന് മറുപടിയായി ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഇതിനോടകം മിസൈൽ പ്രത്യാക്രമണം നടത്തിക്കഴിഞ്ഞു. യുഎഇയും ഇറാഖും തങ്ങളുടെ വ്യോമപാതകൾ അടച്ചു. മേഖലയിൽ യുദ്ധം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലുള്ള ആയിരക്കണക്കിന് പ്രവാസികൾ കടുത്ത ആശങ്കയിലാണ്. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

