ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ കടുത്ത നടപടി.(126% tariff on Indian solar products, Trump’s move)
ഇന്ത്യയ്ക്ക് 126%, ഇന്തോനേഷ്യയ്ക്ക് 86% മുതൽ 143% വരെ, ലാവോസിന് 81% എന്നിങ്ങനെയാണ് പുതുക്കിയ നികുതി നിരക്കുകൾ. ചൈനീസ് കമ്പനികൾ നികുതി വെട്ടിക്കാനായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി ഉൽപ്പന്നങ്ങൾ അമേരിക്കയിലെത്തിക്കുന്നുവെന്ന പരാതി ശക്തമാണ്. നേരത്തെ വിയറ്റ്നാം, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നികുതി കൂട്ടിയതോടെയാണ് നിർമ്മാതാക്കൾ ഇന്ത്യയെ പ്രധാന താവളമാക്കിയത്.
2024-ൽ ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതി 79.2 കോടി ഡോളറിലെത്തി. 2022-നെ അപേക്ഷിച്ച് ഒൻപത് മടങ്ങ് വർദ്ധനവാണിത്. അമേരിക്കൻ നീക്കം ഇന്ത്യൻ സോളാർ കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവുണ്ടാക്കി. എങ്കിലും, ഈ നികുതി സോളാർ ‘സെല്ലുകൾക്ക്’ മാത്രമാണെന്നും പൂർണ്ണരൂപത്തിലുള്ള പാനലുകളെ ബാധിക്കില്ലെന്നുമുള്ള റിപ്പോർട്ടുകൾ വന്നു. ഈ മാസം ആദ്യം ഇന്ത്യയുമായി വ്യാപാര കരാറിൽ ഒപ്പിട്ടിട്ടും സോളാർ മേഖലയിൽ ഇത്ര കടുത്ത നടപടി സ്വീകരിച്ചത് വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

