ജറൂസലേം: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ കൊല്ലപ്പെട്ടതായി സൂചന (Iran Defence Minister Amir Nasirzadeh Killed). ഇതോടൊപ്പം ഇറാന്റെ കരുത്തരായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ മുഹമ്മദ് പക്പൂറും (Mohammed Pakpour) കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും പ്രാദേശിക സുരക്ഷാ വൃത്തങ്ങളെയും ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇറാൻ ഭരണകൂടത്തിന് ഏറ്റവുമ വലിയ തിരിച്ചടിയായാണ് ഈ സൈനിക നീക്കം വിലയിരുത്തപ്പെടുന്നത്.
ടെഹ്‌റാനിലെയും കെർമാൻഷായിലെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വിപുലമായ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇറാന്റെ സൈനിക പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രായേൽ വ്യോമസേനയ്ക്ക് ഇറാൻ ആകാശത്ത് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതായും ഇസ്രായേൽ പ്രതിരോധ സേന (IDF) നേരത്തെ അവകാശപ്പെട്ടിരുന്നു. മിനാബിലെ സ്കൂൾ ആക്രമണത്തിൽ 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതും നർമക് മേഖലയിലെ സ്ഫോടനങ്ങളും ഇറാന്റെ ആത്മവീര്യം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. പ്രതിരോധ മന്ത്രിയുടെയും കമാൻഡറുടെയും മരണം ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടെഹ്‌റാനിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ സൈനിക നടപടി നടക്കുന്നത്. ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം മേഖലയെ പൂർണ്ണമായ യുദ്ധത്തിലേക്ക് നയിച്ചേക്കാം. ഇതിനോടകം തന്നെ ടെൽ അവീവിൽ ഇറാന്റെ മിസൈലുകൾ പതിക്കുകയും ദുബായിലെ പാം ഐലൻഡിൽ സ്ഫോടനങ്ങൾ നടക്കുകയും ചെയ്തത് യുദ്ധം വ്യാപിക്കുന്നതിന്റെ ലക്ഷണമാണ്. ഗൾഫ് രാജ്യങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികൾ ഈ പുതിയ സംഭവവികാസത്തോടെ വലിയ പരിഭ്രാന്തിയിലായിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയത് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

