പത്തനംതിട്ട: പൈതൃകവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ആറന്മുള നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വീണ ജോർജ് മൂന്നാം വട്ടം ജനവിധി തേടുമ്പോൾ, യുഡിഎഫിനായി അബിൻ വർക്കിയും എൻഡിഎയ്ക്കായി കുമ്മനം രാജശേഖരനും അണിനിരക്കുന്നതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്.(A fiery triangular battle in Aranmula, Veena George aiming for victory)
ഇത്തവണ കൂടി വിജയിച്ചാൽ മണ്ഡലത്തിൽ ഹാട്രിക് തികയ്ക്കുന്ന സ്ഥാനാർത്ഥിയായി വീണ മാറും. സർക്കാരിന്റെ വികസന നേട്ടങ്ങളും തന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും ഉയർത്തിയാണ് വീണ ജോർജ് വോട്ട് തേടുന്നത്. അബിൻ വർക്കിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. ആരോഗ്യവകുപ്പിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ പ്രചാരണ ആയുധമാക്കിയാണ് യുഡിഎഫിന്റെ തുടക്കം. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ പിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് എന്നത് രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെട്ടു.
മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെ തന്നെ രംഗത്തിറക്കി മണ്ഡലത്തിൽ വലിയ മുന്നേറ്റത്തിനാണ് ബിജെപി ശ്രമിക്കുന്നത്. എം.ടി. രമേശ് നേടിയ വോട്ട് വിഹിതം തിരിച്ചുപിടിക്കുകയും അതിലൂടെ അട്ടിമറി വിജയം നേടുകയുമാണ് എൻഡിഎ ലക്ഷ്യം. കുമ്മനത്തിന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിലെ വോട്ട് നിലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.

