തിരുവനന്തപുരം: കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി ക്രിക്കറ്റ് മൈതാനങ്ങളിൽ വിസ്മയം തീർക്കുകയാണ് മലയാളി സ്പിന്നർ അനീഷ് പി. രാജൻ (Aneesh P Rajan cricket). ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച ഈ ഇടംകൈയ്യൻ സ്പിന്നർ, ആഭ്യന്തര ക്രിക്കറ്റിലും തന്റെ വിക്കറ്റ് വേട്ട തുടരുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) സംഘടിപ്പിക്കുന്ന പ്രശസ്തമായ എൻ.എസ്.കെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് അനീഷ് പുറത്തെടുത്തത്. ഇടുക്കിക്ക് വേണ്ടി കളത്തിലിറങ്ങിയ താരം വെറും 17 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്.
ജന്മനാ വലതുകൈപ്പത്തിക്ക് വൈകല്യമുണ്ടായിരുന്നിട്ടും, ശാരീരിക പരിമിതികളെ തന്റെ കളിമിടുക്കുകൊണ്ട് മറികടന്നാണ് അനീഷ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്റിലുടനീളം 11 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇടുക്കിക്കാരനായിരുന്നു.
ഇടുക്കി പാറേമാവ് പടീതറയിൽ പി. രാജന്റെയും കെ.കെ. ശ്യാമളയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് അനീഷ്. വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോട് അടങ്ങാത്ത അഭിനിവേശം പുലർത്തിയ താരം കഠിന പരിശീലനത്തിലൂടെ കെ.സി.എയുടെ വിവിധ ഏജ് ഗ്രൂപ്പ് മത്സരങ്ങളിലും മുൻപ് മികവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (KCL) മുന്നോടിയായി നടക്കുന്ന എൻ.എസ്.കെ ട്രോഫിയിലും തന്റെ സ്പിൻ മാന്ത്രികത ആവർത്തിക്കുന്ന അനീഷ് പി. രാജൻ, പ്രതിസന്ധികളിൽ തളരുന്ന ഏതൊരു കായികപ്രേമിക്കും വലിയൊരു പ്രചോദനമാണ്.
Story Summary:
World Cup-winning para-cricketer Aneesh P. Rajan shined in the ongoing NSK Trophy organized by the Kerala Cricket Association. Representing Idukki, the talented left-arm spinner picked up 3 wickets for just 17 runs, continuing his impressive run in domestic cricket.

