മാഡ്രിഡ്: റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ഇതിനോടകം 3.3 കോടിയിലധികം ആളുകൾ ഒപ്പിട്ടു. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഒരു താരത്തിനെതിരെ ഇത്രയധികം പ്രതിഷേധം ഉയരുന്നത് ആദ്യമായാണ്. (Mbappe Out Viral Petition)
ഈ സീസണിൽ റയലിനായി 41 ഗോളുകൾ നേടി ടോപ് സ്കോറർ ആയി തുടരുമ്പോഴും എംബാപ്പെയുടെ പ്രതിബദ്ധതയെ ആരാധകർ ചോദ്യം ചെയ്യുന്നു. തുടയിലേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്നതിനിടെ സ്പെയിനിലെ നടി എസ്റ്റർ എക്സ്പോസിറ്റോയ്ക്കൊപ്പം താരം സാർഡിനിയയിൽ ഉല്ലാസയാത്ര നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബാഴ്സലോണയ്‌ക്കെതിരായ നിർണ്ണായകമായ എൽ ക്ലാസിക്കോ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ, താരം വിശ്രമത്തിന് പകരം ഉല്ലാസയാത്രയ്ക്ക് പോയത് ആരാധകരെ പ്രകോപിപ്പിച്ചു. എന്നാൽ ഈ ഹർജിയിലെ ഒപ്പുകളുടെ എണ്ണത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പിടുന്നവരുടെ ഇമെയിൽ വിലാസമോ മറ്റ് വിവരങ്ങളോ പരിശോധിക്കാത്ത വെബ്സൈറ്റ് ആയതിനാൽ ഇത് വ്യാജമാകാനും സാധ്യതയുണ്ട്.
പ്രതിഷേധം ശക്തമാണെങ്കിലും എംബാപ്പെയെ പുറത്താക്കാൻ റയൽ മാഡ്രിഡ് തയ്യാറാകില്ല. 2029 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാറുള്ളത്. താരത്തിന്റെ സ്വകാര്യ ജീവിതത്തിൽ ഇടപെടില്ലെന്നും പരിക്കിൽ നിന്നുള്ള മോചനം മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും കോച്ച് അൽവാരോ ആർബെലോവ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എംബാപ്പെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.
Summary: A viral online petition titled “Mbappe Out” has garnered over 33 million signatures, calling for Real Madrid to remove French star Kylian Mbappe. Despite being the team’s top scorer, fans are outraged after photos surfaced of him vacationing in Sardinia while recovering from an injury, just days before the El Clasico against Barcelona. While the legitimacy of the signature count is questioned, Real Madrid and coach Alvaro Arbeloa have backed the player, stating he is free to spend his personal time as he chooses.

