കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചിമ ബംഗാളിൽ 15 ബൂത്തുകളിൽ ശനിയാഴ്ച (മെയ് 2, 2026) റീപോളിംഗ് നടക്കും (West Bengal Election 2026). സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹത് വെസ്റ്റ് (11 ബൂത്തുകൾ), ഡയമണ്ട് ഹാർബർ (4 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സമയം.
കഴിഞ്ഞ ഘട്ടങ്ങളിൽ നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഫാൽട്ടയിൽ ഇവിഎം മെഷീനുകളിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഫാൽട്ടയിലെ 30 ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്തണമെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ ഉടൻ തീരുമാനമെടുത്തേക്കും.
വോട്ടെണ്ണൽ ദിവസം സംഘർഷസാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ ബംഗാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (92.47%) ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത കേന്ദ്രസേനാ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary: Repolling will be held in 15 booths in South 24 Parganas district of West Bengal on May 2, 2026, following complaints of irregularities. Meanwhile, prohibitory orders have been issued around counting centers to prevent violence. The state recorded a historic 92.47% voter turnout in this election.

