ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് ( Vinesh Phogat Brij Bhushan Case). ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് താരം ആദ്യമായി ഇക്കാര്യം പരസ്യമാക്കിയത്. കേസിന്റെ ഗൗരവം പരിഗണിച്ചും സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചും ഇതുവരെ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നില്ലെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയായിരുന്നുവെന്നും വിനേഷ് പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ മാത്രമല്ല, നിലവിലെ ഗുസ്തി ഫെഡറേഷനെതിരെയും കടുത്ത ആരോപണങ്ങളാണ് വിനേഷ് ഉന്നയിച്ചിരിക്കുന്നത്.
2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തന്റെ തിരിച്ചുവരവ് തടയാൻ ഫെഡറേഷൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് വിനേഷ് ആരോപിക്കുന്നു.ബ്രിജ് ഭൂഷന്റെ ഉടമസ്ഥതയിലുള്ള ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള സ്വകാര്യ കോളേജിൽ റാങ്കിങ് ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള തീരുമാനമാണ് താരത്തെ പ്രകോപിപ്പിച്ചത്. ബ്രിജ് ഭൂഷന്റെ സ്വാധീനവലയത്തിലുള്ള ഒരിടത്ത് നീതിയുക്തമായ മത്സരം അസാധ്യമാണെന്നും താരം ചൂണ്ടിക്കാട്ടി.
ബ്രിജ് ഭൂഷൺ സ്ഥാനമൊഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷൻ സഞ്ജയ് സിങ്ങിലൂടെ അദ്ദേഹം ഇപ്പോഴും ഫെഡറേഷനെ നിയന്ത്രിക്കുകയാണെന്നും വിനേഷ് കൂട്ടിച്ചേർത്തു.
കായിക താരങ്ങൾ നേരിടുന്ന കഷ്ടതകൾ കണ്ടിട്ടും കായിക മന്ത്രാലയവും സർക്കാരും മൗനം പാലിക്കുകയാണെന്ന് വിനേഷ് കുറ്റപ്പെടുത്തി. 2024 പാരീസ് ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം 18 മാസത്തെ ഇടവേള കഴിഞ്ഞ് കരിയറിലേക്ക് മടങ്ങിവരാനുള്ള കഠിന ശ്രമത്തിലാണ് വിനേഷ് ഇപ്പോൾ.
2023-ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ ചരിത്രപ്രധാനമായ പ്രതിഷേധങ്ങളിൽ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷും മുൻനിരയിലുണ്ടായിരുന്നു. നിലവിൽ ആറ് വനിതാ താരങ്ങൾ നൽകിയ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യംചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റാരോപണങ്ങളിൽ ബ്രിജ് ഭൂഷണെതിരെ കോടതിയിൽ വിചാരണ തുടരുകയാണ്.
Story Summary: Olympian Vinesh Phogat has publicly revealed that she is one of the six female wrestlers who filed a sexual harassment complaint against former WFI chief Brij Bhushan Sharan Singh. In a video message, she expressed frustration over the federation’s decision to hold trials at a venue owned by Singh, alleging it hinders a fair competition. Vinesh also accused the current federation of being under Singh’s influence and criticized the government’s silence on the issue as she prepares for her comeback.

