ഇൻഡോർ: റെയിൽവേ ട്രാക്കിന് സമീപമുള്ള കടയിൽ നിന്നും സമോസ വാങ്ങാനായി ലോക്കോ പൈലറ്റ് പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മധ്യപ്രദേശിലെ ഇൻഡോറിന് സമീപമുള്ള റാവു മേഖലയിലാണ് സംഭവം നടന്നത്. ട്രെയിൻ നിർത്തിയിട്ട ശേഷം റെയിൽവേ ജീവനക്കാരൻ ട്രാക്കിന് സമീപത്തെ കടയിൽ നിന്നും സമോസയും കച്ചോരിയും വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതാണ് വീഡിയോയിലുള്ളത്. ഇൻഡോർ-മഹൗ ഡെമു പാസഞ്ചർ ട്രെയിൻ ആണ് ഇത്തരത്തിൽ നിർത്തിയിട്ടതെന്ന രീതിയിലാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്.(Train Stopped For Samosa Viral Video Fact Check Indian Railways Clarification)
യാത്രക്കാരുമായി പോകുന്ന ട്രെയിൻ സ്വന്തം ആവശ്യത്തിനായി ലോക്കോ പൈലറ്റ് വഴിയിൽ നിർത്തിയിട്ടു എന്ന പേരിൽ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഇതേത്തുടർന്ന് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് റെയിൽവേ പിന്നീട് ഔദ്യോഗികമായി വിശദീകരിച്ചു.
വീഡിയോയിലുള്ളത് പാസഞ്ചർ ട്രെയിനല്ല, മറിച്ച് കോൺകോർ ഗ്രീൻഫീൽഡ് പ്രൈവറ്റ് ടെർമിനസിന്റെ ഒരു ഗുഡ്സ് ട്രെയിനാണ്. റാവു യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടന്നിരുന്നതിനാൽ ഈ ചരക്കുതീവണ്ടി റാവു ഹോം സിഗ്നലിന് മുന്നിൽ നേരത്തെ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി സമീപത്തെ കടയിൽ നിന്നും ലഘുഭക്ഷണം വാങ്ങിയത്. അല്ലാതെ ഭക്ഷണം വാങ്ങാനായി മാത്രം ട്രെയിൻ വഴിയിൽ നിർത്തിയിട്ടിട്ടില്ല. യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ട് വീഡിയോ മനഃപൂർവ്വം എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പശ്ചിമ റെയിൽവേയും രത്‌ലം ഡിആർഎമ്മും വ്യക്തമാക്കി.
Story Summary
Indian Railways clarified that a viral video claiming a loco pilot halted a passenger train to buy samosas in Indore is false. The train was a goods train already stopped at the Rau Home Signal due to scheduled track maintenance when the assistant loco pilot stepped out for snacks.

