ന്യൂഡൽഹി: പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിവാദമായ പാഠഭാഗം ഉടനടി നിരോധിച്ച കോടതി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നിലുള്ളവരുടെ ‘തലകൾ ഉരുളുമെന്നും’ ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.(Supreme Court orders blanket ban on NCERT textbook with chapter on corruption in judiciary)
ജുഡീഷ്യറിക്ക് നേരെ വെടിയുതിർക്കുകയും അതിന്റെ രക്തം ഒഴുക്കുകയുമാണ് ഈ പാഠഭാഗത്തിലൂടെ ചെയ്തിരിക്കുന്നത്. കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് പറയുന്നവർ എത്ര വേഗത്തിലാണ് കേസുകൾ തീർപ്പാക്കുന്നത് എന്ന് പറയുന്നില്ല. വിവാദ ഭാഗങ്ങൾ ഒരു രീതിയിലും പ്രചരിപ്പിക്കാൻ പാടില്ല. പാഠപുസ്തകത്തിന്റെ പ്രിന്റ് കോപ്പികൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇത് നീക്കം ചെയ്യണം.
ജുഡീഷ്യറി മൗലികാവകാശങ്ങളുടെ സംരക്ഷകരാണ്. ഇതിനെ തകർക്കാൻ ബോധപൂർവ്വമായ നീക്കം നടന്നു. ഉത്തരവാദികളെ കണ്ടെത്തിയേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ഹാജരായി കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. വിവാദ പാഠഭാഗം തയ്യാറാക്കിയ രണ്ട് വിദഗ്ധരെ ഇനി ഒരു ഉത്തരവാദിത്തവും ഏൽപ്പിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എൻ.സി.ഇ.ആർ.ടി വിഷയത്തിൽ ക്ഷമാപണം നടത്തും.

