ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷ എഴുതുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി (Student Gives Birth During School Exam). പരീക്ഷാഹാളിൽ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അനുവാദം ചോദിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി തിരികെ വരാത്തതിനെത്തുടർന്ന് അധ്യാപികമാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ പ്രസവിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെയും കുഞ്ഞിനെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളാണ് പെൺകുട്ടി നടത്തിയത്. പരിചയക്കാരനായ ഒരു യുവാവ് വിവാഹവാഗ്ദാനം നൽകി തന്നെ മാസങ്ങളോളം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. 2024-ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് പിതാവിന്റെ ഫോൺ ഉപയോഗിച്ചാണ് ഇയാളുമായി സംസാരിച്ചിരുന്നതെന്നും താൻ ഗർഭിണിയായ വിവരം ഭയം കാരണം ആരോടും പറഞ്ഞില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, മകൾ ഗർഭിണിയായ വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കൊണ്ടുപോയാണ് യുവാവ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പരീക്ഷാ കേന്ദ്രത്തിൽ വെച്ചുണ്ടായ ഈ അസാധാരണ സംഭവം പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

