ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.(Strong earthquake hits Manipur, 5.2 magnitude recorded; people in panic)
ചൊവ്വാഴ്ച രാവിലെ 5:59-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. പുലർച്ചെ ഉറങ്ങിക്കിടന്ന സമയത്ത് പ്രകമ്പനം അനുഭവപ്പെട്ടതോടെ ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വലിയ നാശനഷ്ടങ്ങളോ ആളപായമോ മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാനിലും അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തെത്തുടർന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സമുദ്രനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളോട് മാറിതാമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

