ബലാങ്കിർ: ഒഡീഷയിലെ ബലാങ്കിർ ജില്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് സഹപാഠികളും ഒരു യുവാവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു (Sexual assault case Balangir). ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത അഞ്ച് സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടൂറെകെല പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ ട്യൂഷൻ ക്ലാസിനു ശേഷമാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂൾ പരിസരത്ത് വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
പ്രതികൾ ദൃശ്യങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുകൊടുത്തതായി ബലാങ്കിർ പോലീസ് സൂപ്രണ്ട് അഭിലാഷ് ജി വ്യക്തമാക്കി. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇരയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.
Summary: A Class 9 student in Odisha’s Balangir was allegedly gang-raped by five classmates and a man. The crime was recorded and shared on social media, leading to the detention of all six suspects.

