ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വാദം പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.(Sabarimala women’s entry, Supreme Court Constitution Bench to resume hearing today)
ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എ. അമാനുള്ള, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി, ബി.വി. നാഗരത്ന എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.
ഏപ്രിൽ ഏഴിന് ആരംഭിച്ച വാദത്തിൽ, യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിൽ നടക്കും. യുവതീ പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചു. മുൻപ് യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന സർക്കാർ, ഭക്തരായ സ്ത്രീകൾക്കിടയിൽ തന്നെ വിധിക്ക് എതിരെ പ്രതിഷേധമുണ്ടെന്ന സൂചനയും പുതിയ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്.
യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് ആവശ്യപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരരും സുപ്രീം കോടതിയെ സമീപിച്ചു. ദേവപ്രശ്നത്തിൽ തെളിഞ്ഞത് യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ്. ഇത് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി അംഗീകരിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു.

