ന്യൂഡൽഹി: ഇ. ശ്രീധരൻ മലപ്പുറത്ത് ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇ. ശ്രീധരൻ രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ റെയിൽവേ ഇപ്പോഴും തേടാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചിരുന്നു. മലപ്പുറത്ത് അദ്ദേഹം ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.(Respect for E Sreedharan, Railway Minister responds to John Brittas)
ജോൺ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എന്നാൽ കാര്യങ്ങളെ എപ്പോഴും വളച്ചൊടിച്ച് തെറ്റായി ചിത്രീകരിക്കുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നും മന്ത്രി വിമർശിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകുമോ എന്ന ചോദ്യത്തിന്, പദ്ധതി ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിലാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതിക്ക് ആവശ്യമായ സ്ഥലമെടുപ്പ് നടപടികൾ സംസ്ഥാന സർക്കാർ ആദ്യം പൂർത്തിയാക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനകരമായ അങ്കമാലി-ശബരിമല പാതയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ചതിൽ കേന്ദ്ര സർക്കാർ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ നിരന്തരമായ ഇടപെടലുകൾ കാരണമാണ് സംസ്ഥാന സർക്കാർ ഈ നടപടികളിലേക്ക് കടന്നതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കൽ നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. വികസന പദ്ധതികൾ രാഷ്ട്രീയ കാരണങ്ങളാൽ മുടങ്ങരുതെന്നാണ് കേന്ദ്ര നിലപാട്. എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി. പദ്ധതി വേഗത്തിൽ നടപ്പിലാക്കുക എന്നതാണ് റെയിൽവേ മന്ത്രാലയത്തിന്റെ ലക്ഷ്യം.
സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നും പ്രായോഗികമല്ലാത്ത അത് നടപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ ഹാരീസ് ബീരാൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ ആർ.ആർ.ടി.എസ് അല്ലെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാം. കേരള സർക്കാർ റെയിൽവേ വികസനവുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്കായി ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്.
പദ്ധതികൾ നടപ്പാക്കാൻ ഭൂമി ഏറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാനം പിന്തുണ നൽകണം. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ റെയിൽവേയ്ക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരിനെതിരായ മന്ത്രിയുടെ വിമർശനത്തിൽ ഇടത് അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. എന്നാൽ കേന്ദ്രത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് സഭാ അധ്യക്ഷൻ നിർദ്ദേശിച്ചു. തിരൂർ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവ.യ മറുപടി. നിലവിൽ 90 ട്രെയിനുകൾ തിരൂരിൽ നിർത്തുന്നുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന ആവശ്യം പരിശോധിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

