നോയിഡ: വ്യക്തിപരമായ തർക്കങ്ങൾ പരിഹരിക്കാനായി മുൻ കാമുകിയുടെ വീട്ടിലെത്തിയ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു (Relationship Dispute Death Noida). നോയിഡ സെക്ടർ 24-ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മർദ്ദനവും തടങ്കലും ഭയന്നാണ് യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തും മൂന്നാം നിലയിൽ നിന്ന് ചാടിയതെന്ന് പോലീസ് സംശയിക്കുന്നു.
വിവാഹശേഷവും ചഞ്ചലുമായി യുവാവ് ബന്ധം തുടർന്നത് ഹിതേഷും ചഞ്ചലും തമ്മിലുള്ള കുടുംബകലഹത്തിന് കാരണമായിരുന്നു. ഇതേക്കുറിച്ച് ക്ഷമാപണം നടത്താനാണ് യുവാവ് മറ്റൊരു സുഹൃത്തായ യുവതിക്കൊപ്പം ഇവരുടെ വീട്ടിലെത്തിയത്. എന്നാൽ അവിടെ വെച്ച് തർക്കമുണ്ടാവുകയും ഹിതേഷും ചഞ്ചലും ചേർന്ന് ഇവരെ ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇവരെ മൂന്നാം നിലയിലുള്ള മുറിയിൽ പൂട്ടിയിടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങി. പരിക്കേറ്റ യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വിശദമായ ചോദ്യം ചെയ്യലിൽ മർദ്ദിച്ചതായും മുറിയിൽ പൂട്ടിയിട്ടതായും ഹിതേഷ് സമ്മതിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി നോയിഡ പോലീസ് അറിയിച്ചു.
Summary: A man died and his female friend sustained serious injuries after jumping from the third floor of a house in Noida. The duo was allegedly assaulted and locked up by the man’s former girlfriend, Chanchal Rana, and her husband, Hitesh Rana. The incident occurred when the man visited to settle a dispute. Fearing further violence, the couple jumped at 3 AM. Police have arrested the Rana couple and are investigating the case.

