റായ്പൂർ: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാസഹോദരിമാരായ രണ്ട് യുവതികളെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി മോവ ബസാർ മേഖലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതിയായ ജിതേന്ദ്ര വർമ്മ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി (Raipur Double Murder).
ബൗൺസറായി ജോലി ചെയ്യുന്ന ജിതേന്ദ്രയും ഭാര്യ ഖിലേഷ്വരിയും തമ്മിൽ നിരന്തരം കലഹിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന തർക്കത്തിന് പിന്നാലെ ഖിലേഷ്വരി കുഞ്ഞിനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. രാത്രി ഒൻപത് മണിയോടെ ലൈസൻസുള്ള പിസ്റ്റളുമായെത്തിയ ജിതേന്ദ്ര കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.
തടയാൻ ശ്രമിച്ച ഭാര്യാസഹോദരിമാരായ ഗീതാഞ്ജലി വർമ്മ (26), ദുർഗേശ്വരി വർമ്മ (24) എന്നിവർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഗീതാഞ്ജലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ദുർഗേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു.
Summary: A bouncer named Jitendra Verma shot dead his wife’s two sisters, Geetanjali (26) and Durgeshwari (24), in Raipur, Chhattisgarh, following a domestic dispute. The incident occurred after the accused’s wife left for her parental home with their child. The man later surrendered at the Pandri police station and was arrested.

