തെലങ്കാന: ‘പുഷ്പ’ സിനിമയിലെ രീതിയിൽ കണ്ടെയ്‌നർ ട്രക്കിൽ രഹസ്യ അറ നിർമ്മിച്ച് വൻതോതിൽ കഞ്ചാവ് കടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഭദ്രാദ്രി കോത്തഗുഡം പോലീസും ‘ഈഗിൾ ഫോഴ്സും’ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 525 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 2.62 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. (Pushpa Style Ganja Smuggling)
ഒഡീഷയിലെ അല്ലൂരിക്കോട്ട വനമേഖലയിൽ നിന്ന് ശേഖരിച്ച കഞ്ചാവ് ആന്ധ്രാപ്രദേശിലെ തുളസിപാക വഴി തെലങ്കാനയിലേക്ക് കടത്തുകയായിരുന്നു. ഖമ്മം, വാറങ്കൽ, അദിലാബാദ് വഴി മഹാരാഷ്ട്ര കടന്ന് ഉത്തർപ്രദേശിലേക്ക് എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ട്രക്കിനെയും അകമ്പടി പോയ മോട്ടോർ സൈക്കിളിനെയും ഐ.ടി.സി പേപ്പർ ബോർഡ് വെസ്റ്റ് ഗേറ്റിന് സമീപം വെച്ച് പോലീസ് തടയുകയായിരുന്നു. ട്രക്കിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
സംഭവത്തിൽ ഒഡീഷ സ്വദേശിയായ വിതരണക്കാരൻ, ആന്ധ്രയിൽ നിന്നുള്ള അകമ്പടി യാത്രികൻ, ഉത്തർപ്രദേശ് സ്വദേശിയായ ഡ്രൈവർ എന്നിവരടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തു. ട്രക്ക് ഉടമയും കഞ്ചാവ് സ്വീകരിക്കേണ്ടവരുമടക്കം ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. അന്തർസംസ്ഥാന ലഹരി മാഫിയകളെ തകർക്കാൻ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഈഗിൾ ഫോഴ്സ് വ്യക്തമാക്കി. ലഹരിവിരുദ്ധ പോരാട്ടത്തിൽ ജനങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണം അത്യാവശ്യമാണെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Summary: Telangana police have busted a major drug smuggling operation, seizing 525 kg of ganja worth Rs 2.62 crore from a modified container truck near Bhadradri Kothagudem. Inspired by the movie ‘Pushpa’, the smugglers used a hidden compartment to transport the contraband from Odisha to Uttar Pradesh. Three individuals, including the supplier, truck driver, and an escort, have been arrested, while authorities continue to search for other suspects linked to the interstate drug network.

