പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update)
ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC, BJP സഖ്യം) മുൻതൂക്കം പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ 16 മുതൽ 20 വരെ സീറ്റുകൾ എൻഡിഎയ്ക്കും, 6 മുതൽ 8 വരെ സീറ്റുകൾ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും പ്രവചിക്കുന്നു. നടൻ വിജയിന്റെ ടിവികെ 2 മുതൽ 4 സീറ്റുകൾ വരെ നേടിയേക്കാമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി എൻ. രംഗസ്വാമി മത്സരിക്കുന്ന തട്ടാഞ്ചാവടിയിലെ ഫലത്തിനായാണ് പുതുച്ചേരി ഉറ്റുനോക്കുന്നത്. കോൺഗ്രസിന്റെ കരുത്തനായ വി. വൈത്തിലിംഗമാണ് ഇവിടെ അദ്ദേഹത്തിന്റെ പ്രധാന എതിരാളി. രംഗസ്വാമി മംഗലം മണ്ഡലത്തിലും ജനവിധി തേടുന്നുണ്ട്.
ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 89.87 ശതമാനം എന്ന സർവ്വകാല റെക്കോർഡ് പോളിംഗാണ് പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 1964-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണിത്.മോത്തിലാൽ നെഹ്‌റു ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് ഉൾപ്പെടെയുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോലീസും കേന്ദ്ര സേനയും കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തപാൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.
പുതുച്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ 2006-ന് ശേഷം ഒരു സർക്കാരിനും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ഈ ചരിത്രം തിരുത്തി രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുമോ അതോ കോൺഗ്രസ്-ഡിഎംകെ സഖ്യം അട്ടിമറി നടത്തുമോ എന്നത് ഉച്ചയോടെ വ്യക്തമാകും.
Summary: The counting of votes for the 30-member Puducherry Assembly began at 8 am today across six centres. Strong rooms, including the one at Lawspet Women’s Engineering College, were opened at 8:23 am. Following a record 89.87% voter turnout, exit polls project an edge for the N. Rangasamy-led NDA. All eyes are on high-profile contests like Thattanchavady. This election is crucial as Puducherry hasn’t re-elected a government since 2006.

