ന്യൂഡൽഹി: കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, തന്റെ താമസം പട്നയ്ക്ക് സമീപമുള്ള ആശ്രമത്തിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ച് ജൻ സൂരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ബിഹാറിലെ ദർഭംഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് താൻ പട്നയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമത്തിലാകും താമസമെന്നും അദ്ദേഹം വ്യക്തമാക്കിയത്.(Prashant Kishor Moves To Ashram After Bihar Election Defeat Criticizes Nitish Kumar)
കഴിഞ്ഞ രാത്രിയോടെ പട്നയിൽ ഞാൻ താമസിച്ചിരുന്ന വസതിയിൽ നിന്നും മാറി. പട്ന ഐഐടിയ്ക്ക് സമീപമുള്ള ‘ബിഹാർ നവനിർമ്മാൺ ആശ്രമം’ ആയിരിക്കും ഇനി മുതൽ എന്റെ താവളം. വരാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരാജ് പാർട്ടി വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ, പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ കോലാഹലങ്ങളോടെയാണ് പ്രശാന്ത് കിഷോർ പാർട്ടി പ്രഖ്യാപിച്ചതെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ ജൻ സൂരാജിന് സാധിച്ചിരുന്നില്ല.
ഇതുവരെ പട്ന എയർപോർട്ടിന് സമീപമുള്ള, പാർട്ടിയുടെ ദേശീയ അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ഉദയ് സിംഗിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഷെയ്ഖ്പുര ഹൗസ്’ എന്ന വലിയ ബംഗ്ലാവിലായിരുന്നു പി.കെ പ്രവർത്തിച്ചിരുന്നത്. ബിഹാറിലെ പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് ഉദയ് സിംഗിന്റേത്. അദ്ദേഹത്തിന്റെ സഹോദരൻ എൻ.കെ. സിംഗ് മുൻ രാജ്യസഭാ എംപിയും 15-ാം ധനകാര്യ കമ്മീഷൻ ചെയർമാനുമായിരുന്നു. അമ്മ അന്തരിച്ച മാധുരി സിംഗ് മുൻ കോൺഗ്രസ് നേതാവും പൂർണിയയിൽ നിന്നുള്ള എംപിയുമായിരുന്നു.
നിതീഷ് കുമാറിന്റെ മകനെ സംസ്ഥാന ആരോഗ്യ മന്ത്രിയായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ പ്രശാന്ത് കിഷോർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് സംസ്ഥാനത്തെ സാമ്പത്തിക തകർച്ച മൂലമുള്ള ജനങ്ങളുടെ പലായനം തടയാൻ കഴിഞ്ഞില്ല. പകരം അദ്ദേഹം സ്വയം രാഷ്ട്രീയമായി പലായനം ചെയ്യുകയാണ് ചെയ്തത്. എന്നാൽ അതിന് മുൻപ് തന്റെ മകന് രാഷ്ട്രീയത്തിൽ കൃത്യമായ അടിത്തറ ഉറപ്പാക്കാൻ അദ്ദേഹം മറന്നില്ല, പി.കെ പരിഹസിച്ചു.
Story Summary
Following Jan Suraaj’s complete rout in the Bihar assembly elections, founder Prashant Kishor announced that he has relocated to the Bihar Navnirman Ashram near IIT-Patna until the next polls. Kishor sharply criticized Nitish Kumar for securing a cabinet berth for his son while failing to address the state’s economic distress, and warned voters against taking monetary inducements.

