ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രാജ്യസഭാ എംപി പ്രമോദ് തിവാരി. രാജ്യം നരേന്ദ്ര മോദിയെ ‘പ്രൈസ് ഹൈക്ക് മാൻ’ ആയിട്ടായിരിക്കും ഓർക്കുകയെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്ന ശേഷം ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് ഈ വിലവർധനവെന്നും അദ്ദേഹം ആരോപിച്ചു.(PM Modi will be remembered as price hike man, slams Congress)
ന്യൂഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈ സർക്കാരിന്റെ കാലത്തെ വിലക്കയറ്റത്തിന്റെ വേഗത എല്ലാ മിസൈലുകളെക്കാളും മുകളിലാണ്. ജനുവരിയിലെ വിലയുടെ ഇരട്ടിയായി ഇന്ന് സിലിണ്ടർ വില വർധിച്ചിരിക്കുന്നു. ഏകദേശം 1000 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ സിലിണ്ടർ വില 3000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുന്നു,” തിവാരി ചൂണ്ടിക്കാട്ടി.
ഏപ്രിൽ 29-ലെ വോട്ടെടുപ്പ് കഴിയുന്നതുവരെ എന്തിനാണ് സർക്കാർ കാത്തിരുന്നതെന്നും, ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ച് തിരഞ്ഞെടുപ്പിന് പിന്നാലെ വില വർധിപ്പിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് സർക്കാർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മെയ് ദിനത്തിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും നൽകിയ തിരിച്ചടിയാണിതെന്ന് തിവാരി പറഞ്ഞു. വഴിയോര കച്ചവടക്കാർ, അതിഥി തൊഴിലാളികൾ, ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവരെയാണ് ഈ വിലവർധനവ് നേരിട്ട് ബാധിക്കുന്നത്. അടുക്കള ബജറ്റിനെ ബാധിക്കുന്നതിലൂടെ സ്ത്രീകളെയാണ് സർക്കാർ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വില 3,071.50 രൂപയായി ഉയർന്നു. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഏകദേശം 33 കോടി വീടുകളെ ഇത് ബാധിക്കില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ എത്തിയിരുന്നു.

