ബെംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മല്ലികാർജുൻ ഖർഗെ. നിലവിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്നവരും സിദ്ധരാമയ്യ പക്ഷവും ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവമാക്കിയ പശ്ചാത്തലത്തിലാണ് ഖർഗെയുടെ ഈ പ്രതികരണം.(Mallikarjun Kharge said the party will not change Chief Minister Siddaramaiah for now)
മുഖ്യമന്ത്രിയെ മാറ്റുന്ന ചോദ്യമേ ഇപ്പോൾ ഉദിക്കുന്നില്ലെന്ന് ഖർഗെ മാധ്യമങ്ങളോട് പറഞ്ഞു. “സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരും. നേതൃമാറ്റം സംബന്ധിച്ച എന്തെങ്കിലും തീരുമാനം എടുക്കണമെങ്കിൽ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച ചെയ്ത് മാത്രമേ സാധിക്കൂ. അത്തരമൊരു സാഹചര്യം വന്നാൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് തീരുമാനമെടുക്കും,” അദ്ദേഹം വ്യക്തമാക്കി. അത്തരം തീരുമാനങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും ഉചിതമായ ഘട്ടത്തിൽ അത് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖർഗെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ കോൺഗ്രസുകാർ അതിനെ സ്വാഗതം ചെയ്യുമെന്ന ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. മാധ്യമങ്ങളും ജനങ്ങളും ഇത്തരം കാര്യങ്ങൾ പറയുന്നുണ്ടാകാം, എന്നാൽ തന്റെ കാര്യത്തിൽ സോണിയ ഗാന്ധിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഖർഗെ പറഞ്ഞു. “നിലവിൽ കർണാടകയ്ക്ക് ഒരു മുഖ്യമന്ത്രിയുണ്ട്, അതിനാൽ മറ്റൊരു പേരിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു. ഏപ്രിൽ 9-ന് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഡി.കെ. ശിവകുമാർ പക്ഷം നീക്കങ്ങൾ ഊർജ്ജിതമാക്കിയത്.

