ന്യൂഡൽഹി: കേരളത്തിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലും പിണറായി വിജയൻ തന്നെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. പൊളിറ്റ് ബ്യൂറോയുടെ ഈ തീരുമാനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. എന്നാൽ, ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയർന്നത്.(Pinarayi Vijayan Opposition Leader CPIM Central Committee Slams Kerala Leadership Election Defeat)
നേതാക്കളുടെ പെരുമാറ്റവും ശൈലിയും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്ന് യോഗത്തിൽ വിമർശനമുണ്ടായി. തോൽവിയെക്കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ വിശദീകരണ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തള്ളി. പാർട്ടിക്ക് പാളിച്ചകൾ സംഭവിച്ചത് താഴെത്തട്ടിലാണെന്നും കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു. ജനങ്ങളുടെ പൾസ് അറിയുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി.
പാർട്ടിയെ കൂടുതൽ ജനപ്രിയമാക്കി മാറ്റണമെന്നാണ് കേന്ദ്ര കമ്മിറ്റി നൽകിയിട്ടുള്ള കർശന നിർദ്ദേശം. ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയുള്ള നേതാക്കൾ വേണം ഇനിമുതൽ പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ പൊതുസമൂഹത്തിൽ വിശദീകരിക്കാൻ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ എന്നിവർ ജനസ്വീകാര്യതയുള്ള നേതാക്കളാണെന്ന് യോഗത്തിൽ പ്രത്യേക പരാമർശമുണ്ടായി. നിയമസഭയിൽ വെറുമൊരു പ്രതിപക്ഷമാകാതെ, സർഗാത്മകവും ജനപക്ഷത്തുനിന്നുള്ളതുമായ പ്രതിപക്ഷമായി സി.പി.ഐ.എം പ്രവർത്തിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചകളും തിരുത്തൽ നടപടികളും ആവശ്യമാണെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ചുചേർക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി ചർച്ച ചെയ്തു.
Story Summary
The CPIM Central Committee has approved the Politburo’s decision that Pinarayi Vijayan will continue as the Leader of the Opposition in the Kerala Assembly. However, the Central Committee strongly criticized Pinarayi Vijayan and State Secretary M.V. Govindan, stating that the leaders’ behavior alienated the public. Rejecting the state leadership’s report, the national body pointed out failures at the grassroots level and urged the party to project popular faces.

