മുംബൈ: മുംബൈയിലെ വിഖ്യാതമായ താജ് മഹൽ പാലസ് ഹോട്ടലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് നഗരത്തിൽ അതീവ സുരക്ഷിതത്വ മുന്നറിയിപ്പ് (Taj hotel bomb threat). കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘം താജ് ഹോട്ടലിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഞായറാഴ്ച പുലർച്ചെ 12:13-ഓടെ നവി മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീതി പരത്തിയ ഫോൺ കോൾ എത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ കൊളാബ പോലീസ്, മുംബൈ ക്രൈം ബ്രാഞ്ച്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ് (BDDS) എന്നിവർ വൻ സന്നാഹത്തോടെ ഹോട്ടലിലേക്ക് കുതിച്ചെത്തി വിപുലമായ പരിശോധന നടത്തി. ഹോട്ടൽ ലോബി, നീന്തൽക്കുളം, പാർക്കിംഗ് ഏരിയ, കോൺഫറൻസ്-ബാങ്ക്വെറ്റ് ഹാളുകൾ എന്നിവടങ്ങളിലെല്ലാം അത്യാധുനിക ഉപകരണങ്ങളുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ മണിക്കൂറുകൾ നീണ്ട വിശദമായ തെരച്ചിൽ നടത്തി. എന്നാൽ സംശയാസ്പദമായ യാതൊരുവിധ വസ്തുക്കളും കണ്ടെത്താനായില്ല. തുടർന്ന് ഇത് പരിഭ്രാന്തി പരത്താൻ ലക്ഷ്യമിട്ടെത്തിയ വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
നവി മുംബൈയിലെ തുർഭേ ഭാഗത്തുനിന്നാണ് ഈ അജ്ഞാത ഫോൺ കോൾ വന്നതെന്ന് സൈബർ സെല്ലിന്റെ സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വ്യാജ സന്ദേശം നൽകി പോലീസിനെ വട്ടംചുറ്റിച്ച പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട ബോംബുവെച്ച് തകർക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വന്ന സന്ദേശവും സമാനമായ രീതിയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് അന്നും ഭീഷണിക്കോൾ എത്തിയിരുന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: A bomb threat was received by Navi Mumbai Police claiming underworld don Dawood Ibrahim’s operatives placed explosives inside the Taj Mahal Palace Hotel. Following a multi-hour exhaustive search by the bomb squad and Crime Branch, the threat was confirmed as a hoax, and police tracked the call location to Turbhe.

