മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ-പുണെ എക്സ്പ്രസ് വേയിലെ ഖോപോളി-കുസ്ഗാവ് ‘മിസ്സിംഗ് ലിങ്ക്’ പാതയിൽ മണ്ണിടിച്ചിൽ. തുരങ്കം രണ്ടിന്റെ എക്സിറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മുതൽ പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള പാതയിലെ ഗതാഗതം പൂർണ്ണമായും തിരിച്ചുവിട്ടു.(Mumbai Pune Expressway landslide, Traffic Diverted Following Landslide Near Missing Link Tunnel)
സഹ്യാദ്രി മലനിരകൾ തുരന്ന് രണ്ട് മാസം മുൻപ് മാത്രം തുറന്നുകൊടുത്ത 13 കിലോമീറ്റർ നീളമുള്ള ബൈപ്പാസാണ് ഈ ‘മിസ്സിംഗ് ലിങ്ക്’. യാത്രാദൂരം 6 കിലോമീറ്ററോളം കുറയ്ക്കാനും യാത്രാസമയത്തിൽ 30 മിനിറ്റോളം ലാഭിക്കാനും സഹായിക്കുന്ന പാതയാണിത്. എന്നാൽ സുരക്ഷ മുൻനിർത്തി തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ ഈ വഴിയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയിച്ചു.
ഹൈവേ ട്രാഫിക് പോലീസുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ വാഹനയാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മിസ്സിംഗ് ലിങ്ക് പാത അടച്ചതോടെ മുംബൈ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലോണാവാല വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് എക്സ്പ്രസ് വേയിലെ ലോണാവാല നഗരത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് കിലോമീറ്ററുകളോളം നീളത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ഖണ്ടാല ഘാട്ട് മേഖലയിൽ പലയിടത്തും വെള്ളക്കെട്ടും ചെറിയ രീതിയിൽ മണ്ണിച്ചിട്ടിലുമുണ്ടായതും എക്സ്പ്രസ് വേയിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഹൈവേ ട്രാഫിക് പോലീസ് കൺട്രോൾ റൂം അറിയിച്ചു.
Story Summary
Traffic on the Pune-Mumbai carriageway of the ‘Missing Link’ alignment was diverted on Monday morning following a landslide near a tunnel exit caused by heavy rains. The highway traffic police have advised motorists to avoid the route as the diversion has led to massive bumper-to-bumper traffic jams near Lonavala and Khandala Ghat.

