ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഓടുന്ന ടാക്സിയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലേക്ക് വലിചെറിഞ്ഞ വിനോദസഞ്ചാരികളെ തടഞ്ഞുനിർത്തി മാന്യമായി ബോധവൽക്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Man Confronts Tourists Littering Mussoorie). പ്രമുഖ പരിസ്ഥിതി സംഘടനയുടെ സ്ഥാപകനായ അനൂപ് നൗട്ടിയാലാണ് തന്റെ മുന്നിൽ പോയ ടാക്സിയിൽ നിന്നും പ്ലാസ്റ്റിക് കപ്പും സ്പൂണും പുറത്തേക്ക് എറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടപെടൽ നടത്തിയത്. കുന്നിൻ പ്രദേശങ്ങളിൽ ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പ്രകൃതിക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ആ വേസ്റ്റ് തിരികെ ശേഖരിച്ച് ടാക്സിയിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് തന്നെ മടക്കി നൽകി. കടുത്ത വാക്കുകളോ ബഹളങ്ങളോ ഇല്ലാതെ വളരെ ശാന്തമായും എന്നാൽ കൃത്യമായ ദൃഢതയോടും കൂടിയാണ് അദ്ദേഹം സഞ്ചാരികളോട് സംസാരിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് വിനോദസഞ്ചാരികൾ സമ്മതിച്ചുവെന്നും ഉത്തരാഖണ്ഡിന്റെ മനോഹാരിത നിലനിർത്താൻ സഹകരിക്കണമെന്ന് താൻ അവരോട് അഭ്യർത്ഥിച്ചതായും അനൂപ് നൗട്ടിയാൽ പറയുന്നു. തെറ്റ് ചെയ്തവരെ പരസ്യമായി അപമാനിച്ച് ക്യാമറയ്ക്ക് മുന്നിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുന്ന രീതിക്ക് വിപരീതമായി, ആരെയും വ്യക്തിപരമായി വേദനിപ്പിക്കാതെയും മാന്യത കൈവിടാതെയും പ്രശ്നം പരിഹരിച്ചതിനാണ് അനൂപിന് ഓൺലൈനിൽ വലിയ രീതിയിലുള്ള പ്രശംസ ലഭിക്കുന്നത്. മാലിന്യം തള്ളുന്നത് ഉത്തരാഖണ്ഡിൽ മാത്രമല്ല, രാജ്യത്ത് എവിടെയായാലും തെറ്റാണെന്നും ഓടുന്ന വാഹനങ്ങളിൽ നിന്ന് വേസ്റ്റ് പുറത്തേക്ക് എറിയുന്ന ശീലം ആളുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചു. പൌരബോധവും പരിസ്ഥിതി സംരക്ഷണവും എങ്ങനെയായിരിക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ വീഡിയോയെന്ന് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.
View this post on Instagram

