മോറെന: ട്രെയിനിൽ തീപിടിച്ചെന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ മോറെന ജില്ലയിലാണ് സംഭവം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു.(Madhya Pradesh train accident, Four Passengers Killed After Jumping Off Train In Madhya Pradesh)
ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ഹെതംപുർ-ധോൽപൂർ സെക്ഷനുകൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഒരു ജനറൽ കോച്ചിലെ യാത്രക്കാരൻ അലാറം ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിനിൽ തീപിടിച്ചുവെന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടി. ട്രാക്കിലേക്ക് ഇറങ്ങിയ ഇവർ തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ഫിറോസ്പൂർ-സെവോനി പാതാൽകോട്ട് എക്സ്പ്രസിന്റെ മുന്നിൽപ്പെടുകയായിരുന്നു.
രാജസ്ഥാനിലെ ബിക്കാനീർ സ്വദേശി വിർമ ദേവി (60), ആഗ്ര സ്വദേശികളായ ശകുന്തള ദേവി (60), ആഫ്രീൻ (35), മകൻ അസദ് ഖാൻ (4) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ഝാൻസി ഡിവിഷൻ പിആർഒ മനോജ് കുമാർ സിങ് അറിയിച്ചു. അലാറം ചെയിൻ വലിച്ചതിന്റെ കാരണം വ്യക്തമല്ല. ട്രെയിനുകൾ നിർത്തിയിടുമ്പോഴോ ഓടിക്കൊണ്ടിരിക്കുമ്പോഴോ യാത്രക്കാർ പാളത്തിലേക്ക് ഇറങ്ങരുതെന്ന് റെയിൽവേ അധികൃതർ കർശന നിർദ്ദേശം നൽകി.
Story Summary
Four passengers, including a woman and her four-year-old child, were killed in Madhya Pradesh after being struck by a train while attempting to flee the Khajuraho-Udaipur Intercity Express following a false rumor of fire. The tragic incident occurred on Sunday near Morena, prompting the North Central Railway to launch an investigation into the circumstances surrounding the chain-pulling and the subsequent deaths.

