കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു (Kolkata Earthquake). റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് നഗരവാസികൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി. ബംഗ്ലാദേശിൽ ഉത്ഭവിച്ച ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കൊൽക്കത്തയിലും എത്തിയത്.
ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതോടെ ആളുകൾ ഫ്ലാറ്റുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി തുറസ്സായ സ്ഥലങ്ങളിൽ ഒത്തുകൂടി. മൊബൈൽ ഫോണുകളിൽ ഭൂചലന മുന്നറിയിപ്പ് ലഭിച്ചതോടെ പലരും ജാഗ്രത പാലിച്ചു. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഒരു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പ്രകമ്പനം ഉണ്ടായത്. ഇതോടെ അദ്ദേഹം പ്രസംഗം അല്പനേരം നിർത്തിവെച്ചു.
പഴയ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ കൊൽക്കത്ത നഗരത്തിൽ ഭൂചലനം വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫാനുകളും കസേരകളും തനിയെ ആടുന്നതായി കണ്ടുവെന്ന് ചില താമസക്കാർ പറഞ്ഞു. നിലവിൽ നാശനഷ്ടങ്ങളോ ആർക്കും പരിക്കേറ്റതായോ റിപ്പോർട്ടുകളില്ല. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും പ്രകമ്പനം ശക്തമായിരുന്നു. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.

