കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ 11 വയസ്സുകാരികളായ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി ( Father Kills Daughters). റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ശശി രഞ്ജൻ മിശ്രയെ (48) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം പെൺമക്കളെ ഉറക്കാൻ കൊണ്ടുപോയത് ശശി രഞ്ജൻ ആയിരുന്നു. പുലർച്ചെ രണ്ടരയോടെ ഒരു മകളെ ഇയാൾ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ഭാര്യ രേഷ്മ മൊഴി നൽകി. പിന്നീട് മുറിയിലെ ലൈറ്റുകൾ അണച്ച ഇയാൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടികളുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം പുലർച്ചെ 4:30-ഓടെയാണ് ഇയാൾ പോലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് കുറ്റം സമ്മതിച്ചത്.
ശശി രഞ്ജന്റെ കടുത്ത സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. കൂടാതെ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്ന ഇയാൾ വീടിനുള്ളിൽ ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പെൺമക്കളുടെ മുറിയിൽ പ്രവേശിക്കാൻ പോലും ഇയാൾ ഭാര്യയെ അനുവദിച്ചിരുന്നില്ല. താൻ മക്കളെ നോക്കിക്കൊള്ളാമെന്നും ഭാര്യ ആറ് വയസ്സുകാരനായ മകനൊപ്പം താമസിക്കണമെന്നും ഇയാൾ നിരന്തരം വാദിച്ചിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ച നിലയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary: In a horrific incident in Kanpur, a 48-year-old father, Shashi Ranjan Mishra, murdered his 11-year-old twin daughters by slitting their throats. The accused, who reportedly suffered from severe paranoia and depression, confessed to the crime by calling the police emergency number.

