ന്യൂഡൽഹി : ഇന്റർനെറ്റിലെ നിയന്ത്രണങ്ങൾ മറികടക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന വി.പി.എൻ സേവനങ്ങൾക്കെതിരെ കർശന നിയമ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വി.പി.എൻ കമ്പനികൾ ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും, സർക്കാരുമായി ആശയവിനിമയം നടത്താൻ പ്രാദേശിക പ്രതിനിധികളെ നിയമിക്കണമെന്നും പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.(India VPN regulations, Government Plans Stricter Rules For VPN Providers In India)
2022-ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറപ്പെടുവിച്ച ഉത്തരവുകൾ വി.പി.എൻ കമ്പനികൾ കാര്യമായി പാലിച്ചിരുന്നില്ല. ഉപഭോക്താക്കളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കണമെന്നായിരുന്നു അന്നത്തെ നിർദ്ദേശം. എന്നാൽ, മിക്ക വി.പി.എൻ സേവനദാതാക്കളും ഇത് നിരസിക്കുകയായിരുന്നു. സർക്കാർ നിരോധിച്ച വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും വി.പി.എൻ ഉപയോഗിച്ച് ഉപഭോക്താക്കൾ അനധികൃതമായി കടക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടക്കുന്നത്.
ഐ.ടി നിയമങ്ങൾ 2021-ന്റെ മാതൃകയിൽ വി.പി.എൻ സേവനദാതാക്കൾക്ക് മേലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ഭാഗമായി വി.പി.എൻ കമ്പനികൾക്ക് ഇന്ത്യയിൽ ഓഫീസ് ഉണ്ടായിരിക്കണം. സർക്കാരിന്റെ പരാതികൾ പരിഹരിക്കാൻ ‘കംപ്ലയൻസ് ഓഫീസർമാരെ’ നിയമിക്കണം. നിബന്ധനകൾ ലംഘിക്കുന്ന കമ്പനികളിലെ പ്രാദേശിക ജീവനക്കാർക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടി വന്നേക്കാം. നേരത്തെ Cert-In ഉത്തരവ് വന്നപ്പോൾ പ്രധാന കമ്പനികൾ തങ്ങളുടെ ഇന്ത്യൻ സെർവറുകൾ പിൻവലിക്കുകയും സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ വഴി സേവനം തുടരുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഉള്ളടക്ക നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായതോടെ, വി.പി.എൻ ഉപയോഗം വലിയ തോതിൽ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Story Summary
The Indian government is planning to introduce a new legal framework that will mandate VPN providers to establish local offices in India and appoint compliance officers to address government grievances. This move aims to curb the use of VPNs for bypassing internet censorship, following the partial failure of the 2022 Cert-In directive that requested data retention from these service providers.

