ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ തുറന്നുനൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അമേരിക്കയിലെ 30 ട്രില്യൺ ഡോളറിന്റെ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ എക്‌സ് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.(India-US trade deal will open up $30 trillion market for India, says Piyush Goyal)
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ, യന്ത്രസാമഗ്രികൾ എന്നിവയ്ക്ക് ഇത് വലിയ ഗുണം ചെയ്യും. ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ അമേരിക്ക പൂർണ്ണമായും ഒഴിവാക്കും. ഇത് ആഗോള വിപണിയിൽ ഇന്ത്യയുടെ മത്സരശേഷി വർദ്ധിപ്പിക്കും.
പുതിയ കരാർ ‘മെയ്ക്ക് ഇൻ ഇന്ത്യ’ കാമ്പയിന് വലിയ ഊർജ്ജം നൽകുമെന്നും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിപണി തുറന്നുനൽകുമ്പോഴും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. ചോളം, ഗോതമ്പ്, അരി, സോയ, കോഴിയിറച്ചി, പാൽ, ചീസ്, എത്തനോൾ, പുകയില, ചില പച്ചക്കറികൾ എന്നിവയെ കരാറിൽ പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ ഉപജീവനമാർഗ്ഗങ്ങൾ തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വാഹന ഭാഗങ്ങൾ, ജനറിക് മരുന്നുകൾ എന്നിവയുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക മുൻഗണന ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



