ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷാ ജാഗ്രത വർധിപ്പിച്ചു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന നിർദ്ദേശങ്ങൾ നൽകി. തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കാനും നാവികസേനയുടെ നേരിട്ടുള്ള അനുമതിയോടെ മാത്രം യാത്ര തുടരാനുമാണ് നിർദ്ദേശം.(Incident of firing on Indian ships in the Strait of Hormuz, Indian Navy tightens security)
‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ സേന വെടിവെപ്പ് നടത്തിയത്. ഇതേത്തുടർന്ന് ഈ കപ്പലുകൾക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അതേസമയം, സംഘർഷത്തിനിടയിലും 11 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു. ഏപ്രിൽ 18-ന് മേഖല കടന്ന ‘ദേശ് ഗരിമ’ എന്ന ടാങ്കറിന് നിലവിൽ നാവികസേന അറബിക്കടലിൽ അകമ്പടി സേവിക്കുന്നുണ്ട്. ഈ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈയിൽ എത്തും.
ഇറാൻ എണ്ണക്കയറ്റുമതിയുടെ കേന്ദ്രമായ ലാറക് ഐലൻഡ് ഹോർമുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ്. റഡാർ സംവിധാനങ്ങളും ബങ്കറുകളും വേഗതയേറിയ ബോട്ടുകളും ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ള ഇറാനിയൻ സൈനിക താവളങ്ങൾ ഇവിടെ സജീവമാണ്. ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള യാത്ര ഇപ്പോൾ അതീവ അപകടകരമാണ്.

