ചണ്ഡീഗഢ്: പഞ്ചാബ് ആം ആദ്മി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. ഭഗവന്ത് മൻ മന്ത്രിസഭയിലെ പ്രമുഖനായ ഒരു മന്ത്രി ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കൾ ഉടൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ 62 എംഎൽഎമാർ രാഘവ് ഛദ്ദയുടെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇതിൽ പലരും ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.(Huge explosion in Punjab AAP, Kejriwal comes directly to resolve the problem )
അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിൽ ‘സൂപ്പർ മുഖ്യമന്ത്രി’യായി ഭരണം നിയന്ത്രിക്കുന്നുവെന്ന അമർഷം പല മുതിർന്ന നേതാക്കൾക്കുമുണ്ട്. ഇത് പാർട്ടിക്കുള്ളിൽ വലിയ അസംതൃപ്തിക്ക് കാരണമായി. ഇതിനിടെ, പാർട്ടിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടുപേരെ ബിജെപി സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ആനന്ദ്പൂർ സാഹിബ് എംപി മൽവീന്ദർ സിംഗ് കാംഗ് പരസ്യമായി നേതൃത്വത്തെ വിമർശിച്ചത് ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു.
സ്ഥിതിഗതികൾ വഷളായതോടെ കെജ്‌രിവാൾ നേരിട്ട് ഇടപെടുകയാണ്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മടങ്ങിയെത്തുന്ന അദ്ദേഹം പഞ്ചാബിലെ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും നേരിട്ട് ചർച്ച നടത്തും. പിളർപ്പ് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമമായാണ് ഇതിനെ കാണുന്നത്. എംപിമാർ ബിജെപിയിലേക്ക് ലയിക്കാനുള്ള അപേക്ഷ നൽകിയാൽ അത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മൻ രാഷ്ട്രപതിയുടെ സമയം തേടിയിട്ടുണ്ട്. എംഎൽഎമാരുമായി ചേർന്ന് രാഷ്ട്രപതിയെ കണ്ട് തന്റെ കരുത്ത് തെളിയിക്കാനാണ് മന്നിന്റെ നീക്കം.

