ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു. ഏപ്രിൽ 29-നാണ് ഔദ്യോഗിക സ്ഥിരീകരണവുമായി പി.ഐ.ബി രംഗത്തെത്തിയത്.(Govt fact-check unit says reports of hike in petrol, diesel prices fake)
ഇത്തരത്തിൽ പ്രചരിക്കുന്ന ഉത്തരവ് വ്യാജമാണ്. ഭാരത സർക്കാർ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിലൂടെ മാത്രം വാർത്തകൾ സ്ഥിരീകരിക്കുക, പി.ഐ.ബി എക്സിലൂടെ വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസലിന് 12.5 രൂപയും പെട്രോളിയം മന്ത്രാലയം വർദ്ധിപ്പിച്ചുവെന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ബംഗാൾ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 29-ന് ശേഷം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ലാഭം സർക്കാർ പോക്കറ്റിലാക്കിയെന്നും, ഇപ്പോൾ വില കൂടുമ്പോൾ ആ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

