ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുകയും ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന ഇറക്കുമതിയായ ബ്രെന്റ് ക്രൂഡ് വില 1.57 ശതമാനം വർധിച്ച് ബാരലിന് 95 ഡോളറിലേക്ക് അടുക്കുകയാണ്.(Global Oil Prices Surge Amid Rising Middle East Tensions)
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വിലയിലും വലിയ വർധന രേഖപ്പെടുത്തി. 1.89 ശതമാനം ഉയർന്ന് ബാരലിന് 91.73 ഡോളറാണ് നിലവിലെ വില. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയെ ആശങ്കയിലാഴ്ത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു വാണിജ്യ കപ്പലിനെയും ലക്ഷ്യമിടുമെന്നും വെടിയുതിർക്കുമെന്നും ഇറാനിയൻ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. അതേസമയം, വാണിജ്യ കപ്പലുകൾ ഇപ്പോഴും ഈ മേഖലയിലൂടെ സർവീസ് നടത്തുന്നുണ്ടെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില വർധനയ്ക്ക് ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.
Story Summary
Global oil prices have surged, with Brent crude nearing $95 per barrel, following renewed US strikes against Iran in the Middle East. Tensions have escalated further after Iran threatened to close the strategic Strait of Hormuz, a critical maritime route for global oil shipments, raising fears of supply disruptions.

