ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുകയും വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാനും പ്രത്യാക്രമണം കടുപ്പിച്ചതോടെ ആഗോള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് വിപണി. ചൊവ്വാഴ്ച വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ എണ്ണവില കഴിഞ്ഞ നാല് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.(Global Oil Prices Hit Four Week High As US Iran Conflict Escalates In Strait Of Hormuz)
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.68 ഡോളർ (2 ശതമാനം) വർദ്ധിച്ച് 84.98 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 1.65 ഡോളർ (2.1 ശതമാനം) ഉയർന്ന് ബാരലിന് 79.79 ഡോളറിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മാത്രം ബ്രെന്റ് ക്രൂഡ് വിലയിൽ 9.6 ശതമാനത്തിന്റെ വൻ വർദ്ധനവുണ്ടായിരുന്നു. 2020 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കുതിപ്പാണിത്. ജൂൺ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഈ നിരക്കിലേക്ക് ഉയരുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ കപ്പൽ ഗതാഗതത്തിന് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎസ് ചാർജ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര കപ്പൽ ഗതാഗതത്തെ പിന്തുണയ്ക്കുന്ന പരമ്പരാഗത യുഎസ് നയത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്.
അതേസമയം ഗൾഫ് മേഖലയിൽ സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുകയാണ്. ഒമാൻ തീരക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബഹ്‌റൈന് നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി യുഎസ് സൈന്യം ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ മൂന്നാം ദിവസവും ശക്തമായ ബോംബാക്രമണം തുടർന്നു. ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും കിഷ് ദ്വീപിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
Story Summary
Global oil prices surged to a four-week high with Brent crude nearing $85 after the US reinstated a naval blockade on Iran and intensified airstrikes in the Strait of Hormuz. The escalating military conflict, which included an Iranian missile strike on UAE oil tankers that killed an Indian crew member, has triggered fresh energy supply concerns and hit global stock markets.

