ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. 73 എംപിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനാണ് കൈമാറിയത്. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.(Fresh bid to impeach CEC Gyanesh Kumar, Opposition submits new notice signed by 73 MPs in Rajya Sabha)
‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജയറാം രമേശ് എക്സിൽ കുറിച്ചത് ഒമ്പത് കുറ്റാരോപണങ്ങൾ ആണ്. 2026 മാർച്ച് 15-ന് ശേഷം സിഇസി നടത്തിയ പ്രവർത്തനങ്ങളിൽ ഒമ്പത് സ്പെസിഫിക് കുറ്റങ്ങൾ കൃത്യമായ രേഖകൾ സഹിതം കണ്ടെത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 324(5), ആർട്ടിക്കിൾ 124(4) എന്നിവ പ്രകാരം സിഇസിയെ മാറ്റാനുള്ള നടപടികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആജ്ഞാനുസരണം പ്രവർത്തിക്കുന്ന ഒരാൾ ഈ പദവിയിൽ തുടരുന്നത് നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയെ സഹായിക്കുന്ന രീതിയിൽ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം നടത്തിയെന്നതാണ് പ്രധാന ആരോപണം. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞദിവസം നടന്ന സാഹചര്യത്തിൽ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ വലിയ രാഷ്ട്രീയ തർക്കത്തിന് കാരണമായിരിക്കുകയാണ്. നേരത്തെ 300 എംപിമാർ ഒപ്പിട്ട് നൽകിയ നോട്ടീസ് ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയിരുന്നു. തുടർന്നാണ് കൂടുതൽ ആരോപണങ്ങൾ ഉൾപ്പെടുത്തി പുതിയ നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 324(5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാനുള്ള നടപടികൾ സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്നതിന് സമാനമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ മുതിർന്ന ജഡ്ജിമാരും പ്രമുഖ നിയമവിദഗ്ധരും അടങ്ങുന്ന സമിതി ആരോപണങ്ങൾ പരിശോധിക്കും. ആരോപണങ്ങളിൽ മറുപടി നൽകാൻ സിഇസിക്ക് അവസരം നൽകും. പശ്ചിമ ബംഗാളിലും ബീഹാറിലും വോട്ടർപട്ടിക പുതുക്കിയതുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വീകരിച്ച നിലപാടുകൾ പക്ഷപാതപരമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള 19 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത ആരോപണം.

