അൽവാർ: രാജസ്ഥാനിലെ അൽവാറിൽ ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് അഗ്നിഗോളമായി മാറി. വാഹനത്തിന് തീ പിടിച്ചതിനെത്തുടർന്ന് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന വിനോദ് കുമാർ മെഹർ എന്നയാൾ ഏകദേശം 80 ശതമാനം പൊള്ളലേറ്റ നിലയിൽ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റി.(Five Burnt Alive As Moving Car Catches Fire On Delhi–Mumbai Expressway In Rajasthan)
മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. സിഎൻജി വാഹനം ആയതിനാൽ തീ അതിവേഗം പടരുകയും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വാഹനം തീപിടുത്തത്തിൽ അകപ്പെടുകയുമായിരുന്നുവെന്ന് ഡിഎസ്പി കൈലാഷ് ജിന്ദാൽ പറഞ്ഞു.
മൂന്ന് സ്ത്രീകൾ, ഒരു പുരുഷൻ, ഒരു പെൺകുട്ടി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരെ രക്ഷിക്കാനായില്ല. വാഹനത്തിൽ നിന്ന് അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.

