മുംബൈ: ബോളിവുഡിലെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ റിലീസായ ‘ധുരന്ധർ 2’ നെതിരെ കടുത്ത വിമർശനവുമായി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി രംഗത്തെത്തി (Dhruv Rathee reviews Dhurandhar 2). ചിത്രം വെറും പ്രൊപ്പഗണ്ട (പ്രചരണ) സിനിമയാണെന്നും സംവിധായകൻ ആദിത്യ ധർ ഒരു ബിജെപി പ്രചാരകനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ധ്രുവ് റാഠി ആരോപിച്ചു. മൂന്ന് മാസം മുൻപ് പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാൾ മോശമായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്നും, ഇതിൽ യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ രാഷ്ട്രീയ പ്രചരണത്തിനാണ് മുൻതൂക്കം നൽകിയിരിക്കുന്നതെന്നും അദ്ദേഹം തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി.
ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകൻ എന്നാണ് മൂന്ന് മാസം മുൻപ് ഞാൻ വിളിച്ചതെന്നും ഇപ്പോൾ അത് എല്ലാവർക്കും ബോധ്യപ്പെടുമെന്നും ധ്രുവ് റാഠി കുറിച്ചു. ആദ്യ ഭാഗത്തിൽ പ്രൊപ്പഗണ്ട വളരെ സൂക്ഷ്മമായിരുന്നുവെങ്കിൽ, ഇത്തവണ ആത്മവിശ്വാസക്കൂടുതൽ കാരണം സംവിധായകൻ എല്ലാം പരസ്യമാക്കിയിരിക്കുകയാണ്. നന്നായി നിർമ്മിക്കപ്പെട്ട പ്രൊപ്പഗണ്ടകൾ അപകടകരമാണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നുവെങ്കിലും, ഇത്തവണ ചിത്രം അത്തരത്തിൽ നന്നായി നിർമ്മിക്കപ്പെട്ടത് പോലുമല്ലെന്നാണ് റാഠിയുടെ പരിഹാസം. പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ രണ്ട് തട്ടിലായിരിക്കുകയാണ്.
ധ്രുവ് റാഠിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർക്കൊപ്പം തന്നെ അദ്ദേഹത്തിനെതിരെ വിമർശനവുമായി വലിയൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. റാഠിയുടെ നിലപാടുകൾ ഏകപക്ഷീയമാണെന്നും പാകിസ്ഥാനെ തുറന്നുകാട്ടുന്ന ചിത്രം വന്നപ്പോൾ അദ്ദേഹം അസ്വസ്ഥനാകുന്നത് എന്തിനാണെന്നുമാണ് വിമർശകരുടെ ചോദ്യം. കാബൂളിൽ പാക് വ്യോമാക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടപ്പോൾ പ്രതികരിക്കാത്ത ആൾ ഇപ്പോൾ സിനിമാ വിമർശനവുമായി വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ തർക്കങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

